റിട്ടയർമെന്റ് അടുത്ത സ്ഥിതിക്ക് ചെറിയ തോതിൽ നന്ദി പ്രകാശിപ്പിച്ചു തുടങ്ങാമെന്നു കരുതുന്നു. അതാണ് ഈ എഴുത്ത്.
സർവീസ് ജീവിതത്തിൽ ഞാൻ ആരോടാണ് ഏറ്റവും കടപ്പെട്ടിരിക്കുന്നത്? രണ്ടു പേരുകളാണ് ഓർമയിൽ ഒപ്പത്തിനൊപ്പം ഓടിയെത്തുന്നത്. . ഒന്ന് KSRTC.മറ്റേത് ഇന്ത്യൻ റെയിൽവേ.
അൽപം ചരിത്രം.
KSRTC / Chennai Mail
ആദ്യത്തെ സ്ഥലം മാറ്റം ആലപ്പുഴ മെഡിക്കൽ കോളേജിലേക്കായിരുന്നു. 2011 ൽ. ശരണം KSRTC. രാവിലെ 5 ന് തൃശൂർ സ്റ്റാൻഡിൽ നിന്ന് തിരുവനന്തപുരം സൂപ്പർഫാസ്റ്റിൽ കയറും. വളവും തിരിവും ഇല്ലാത്ത സൂപ്പർ റോഡ്. സുഗമയാത്ര. 8.40 ന് വണ്ടാനം മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ വണ്ടിയിറങ്ങും. 9 ന് ജോലി . രാവിലെ അൽപം വൈകിയാലും എറണാകുളം ഫാസ്റ്റ്
പാസ്സഞ്ചർ റെഡി . സ്റ്റാൻഡിൽ ഇറക്കം. ഒരു ചൂടുചായ കുടിച്ച് ആലപ്പുഴ ബസ്സിൽ വീണ്ടും യാത്ര. ശവക്കോട്ട ജംഗ്ഷനിൽ നിന്ന് അടുത്ത അനവണ്ടി.
മടക്കം ശനിയാഴ്ചയാണ്.വൈകീട്ട് 4 നുള്ള ചെന്നൈ മെയിലിൽ. ക്ലാസ്സില്ലെങ്കിൽ നേരത്തെ ഇറങ്ങാം. ഹൈവേ ഓരത്തു നിൽക്കുക. അപ്പോൾ വരുന്ന KSRTC ക്ക് കൈ കാണിക്കുക. സീറ്റ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ആലപ്പുഴ സ്റ്റാൻഡിൽ എത്തുമ്പോഴേക്കും തരമാവാതിരിക്കില്ല.

KSRTC / നിലമ്പൂർ പാസ്സഞ്ചർ
2014 ൽ ആയിരുന്നു അടുത്ത മാറ്റം. മഞ്ചേരി മെഡിക്കൽ കോളേജ്. ആയിടെ കോളേജ് തുടങ്ങിയതേ ഉള്ളൂ. 5.55 ന് തൃശ്ശൂരിൽ നിന്നുള്ള കണ്ണൂർ പാസ്സഞ്ചറിൽ കയറും. ഭാരതപ്പുഴയിലെ കാറ്റും കൊണ്ട് 6.50 ന് വണ്ടി ഷൊർണുർ സ്റ്റേഷൻ പിടിക്കും. ഒരു ചൂടു ചായ. ഒരു വട. നിലമ്പൂർ പാസ്സഞ്ചർ അരുമയോടെ വരികയായി.8 ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ.ഒരു തരം പൗരാണികപ്രൗഢിയുണ്ട് ആ സ്റ്റേഷന്. കോട പുതച്ചാണ് സ്ഥിരം നിൽപ്പ്.ഇറങ്ങിയ പാടെ ഓടിയാലും KSRTC വല്ലപ്പോഴുമേ കിട്ടൂ. അധികവും പ്രൈവറ്റ് ബസ്സാണ്.അവർക്കാണെങ്കിലോ ഒടുക്കത്തെ വേഗവും ചവിട്ടലും. തിരിച്ച് ഇതേ ചേലിൽ പ്രൈവറ്റ് ബസ്സിൽ അങ്ങാടിപ്പുറം സ്റ്റേഷൻ. അനായാസേന മരണം എന്ന് കേട്ടിട്ടില്ലേ? അതു പോലെയാണ് തിരിച്ച് നിലമ്പൂർ പാസ്സഞ്ചറിലെ യാത്ര. ഉറക്കം. 6 ന് പൂങ്കുന്നം സ്റ്റേഷൻ. വീണ്ടും രാവിലെ മുതൽ തനിയാവർത്തനം. രണ്ടു വർഷം കടന്നു പോയതറിഞ്ഞില്ല. എത്രയെത്ര കൂട്ടുകാർ! കളിചിരികൾ! കറുമുറാ തകരുന്ന പലഹാരങ്ങൾ! ഹാ!

വന്ദേ ഭാരത് /KSRTC
പൊട്ടി വീണതായിരുന്നു കഴിഞ്ഞയാഴ്ചത്തെ സ്ഥലംമാറ്റം. വ്യാഴാഴ്ച വൈകീട്ട് വിവരം കിട്ടി. വെള്ളിയാഴ്ച ഉത്തരവും കൈപ്പറ്റി. അന്നു തന്നെ വിടുതൽ. രണ്ടാം ശനിയാഴ്ചയും കഴിഞ്ഞ് തിങ്കളാഴ്ച കാസർഗോഡ് ജോലിക്ക് ചേരണം. ഏതു പരദേവതയെ വിളിക്കും? മറ്റാരെ വിളിക്കാൻ! ദി ഗ്രേറ്റ് ഇന്ത്യൻ റെയിൽവേയെ അല്ലാതെ! ഇപ്രാവശ്യം പ്രത്യക്ഷപ്പെട്ടത് വന്ദേ ഭാരത് . ഉഗ്രരൂപിണി. വരദായിനി. സർവ്വമംഗള. രാവിലെ 9.30 ന് പുറപ്പെട്ടു. മണിക്കൂറിൽ 100 കി . മീ. വേഗം. ഭക്തർ ലവലേശം കുലുക്കമില്ലാതെ കണ്ണടച്ചിരിക്കുന്നു. കണ്ണൂരിൽ നിന്ന് ഊണ്. കൃത്യം 1.30 ക്ക് കാസർഗോഡെത്തിയപ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞു പോയി!
അത്ഭുതങ്ങൾ അവസാനിക്കുന്നില്ല . രാത്രിയാത്രക്ക് അശ്വിനി ദേവത കനിഞ്ഞു.വെയ്റ്റിംഗ് ലിസ്റ്റ് മാഞ്ഞ് സെക്കന്റ് ക്ലാസ്സ് എ സി ബെർത്ത് പ്രത്യക്ഷപ്പെട്ടു ! അവിടെ ചെന്നപ്പോഴോ മന്ത്രിയും അംഗരക്ഷകരും തൊട്ടടുത്ത ബെർത്തുകളിൽ! അങ്ങനെ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംരക്ഷണ കവചത്തിൽ എന്റെ പള്ളിയുറക്കം.
ഇത്രയൊക്കെ പോരെ എന്റെ സർവീസ് ജീവിതം ധന്യമാകാൻ!
സസ്നേഹം,
ഡോ. ലസിത
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തൃശൂർ